പത്തനംതിട്ട: മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത അദ്ദേഹം നേരിട്ടറിഞ്ഞു. ഇന്നലെ ഉച്ചയോടെ കോഴഞ്ചേരിയിൽ എത്തിയ മുഖ്യമന്ത്രി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് ആറന്മുള പരമൂട്ടിൽപടിയിൽ വെള്ളത്തിൽമുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ചിറയിറമ്പ് എംടി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും മുഖ്യമന്ത്രി എത്തി.
വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും
റാന്നി: എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്കി.
വ്യാപാരികൾ നൽകിയ നിവേദനമാണ് ആദ്യം സ്വീകരിച്ചത്. പരാതിക്കാരായ പലരും മുഖ്യമന്ത്രിയുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. അവരുടെ കണ്ണീരൊപ്പി സമാധാനിപ്പിച്ചാണ് അദ്ദേഹം നിവേദനം സ്വീകരിച്ചത്.
മഴക്കെടുതിയില്‍ നഷ്ടം സംഭവിച്ച റാന്നിയിലേതുള്‍പ്പെടെ വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. കച്ചവടക്കാരെ സഹായിക്കാനായി വായ്പ പദ്ധതികളും മറ്റു പ്രത്യേക സഹായവും മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്‍കി.
പകര്‍ച്ചവ്യാധി തടയാനും കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ തുടര്‍ച്ചയായി വൈദ്യപരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതര്‍ക്കൊപ്പമുണ്ടെന്ന ഉറപ്പും മുഖ്യമന്ത്രി നല്കി.
മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎല്‍എമാരായ പഴകുളം മധു, സി.വി. ശാന്തകുമാര്‍, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കും: മുഖ്യമന്ത്രി
കോഴഞ്ചേരി: പ്രളയ ബാധിതരെ സഹായിക്കുന്നതിൽ പണം ഒരു തടസമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴഞ്ചേരിയിൽ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പത്തനംതിട്ട ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തലധികം പേര് നിലവിലുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ബയോ ടോയ്ലറ്റുകള് സ്ഥാപിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക തുക വിനിയോഗിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്കി.
ക്യാമ്പുകളില്‍ പരമാവധി 150 പേരായി നിജപ്പെടുത്തി ബാക്കിയുള്ളവരെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ എത്തും മുമ്പ് കിണറുകള്‍ ക്ലോറിനേഷന് നടത്തും. വീടുകളുടെ ശുചീകരണത്തിന് 10,000 രൂപ അനുവദിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫ് , പോലീസ്, ഫയര്‍ഫോഴ്സ്, റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയ്ത് നദികളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.